Thursday, January 27, 2011

ആലിന്‍ കായ്‌ പഴുത്തപ്പോള്‍ ...വില്‍മ....

അങ്ങനെ ഒരു ആഴ്ച കഴിഞ്ഞു...ഫ്രൈഡേ ഈവെനിംഗ്  ആയപ്പോള്‍ എന്തൊരു സമാധാനം...
അത് മാത്രമല്ല..ലോങ്ങ്‌ വീക്ക്‌ എന്ഡ്...തിങ്കള്‍ അവധി ആണ് ഇവിടെ...ഓക്ക്ലാന്‍ഡ്‌ ആനിവേര്‍സറി ഡേ....

പക്ഷെ പറഞ്ഞിട്ടെന്താ കാര്യം..ഇന്ന് രാത്രി മുതല്‍ പെരുമഴയാണ്... മിക്കവാറും വീട്ടിനുള്ളില്‍ തന്നെ ഇരിക്കുക മാത്രമേ നടക്കൂ...
ഒരു വലിയ ഷോപ്പിംഗ്‌ മാളിന്റെ തൊട്ടടുത്ത്‌ താമസിക്കുന്നത് കൊണ്ടാവും ഇപ്പോള്‍ ഷോപ്പിങ്ങും  ബോറടിച്ചു...

സിനിമകള്‍..ബുക്സ്... ടെലിവിഷന്‍..

ഇതൊന്നും ചെയ്താല്‍ എന്തെങ്കിലും കന്‍സ്ട്രക്ടീവ് ആയി ചെയ്തു എന്ന തോന്നലുണ്ടാവില്ല എനിക്ക്...
സാഡ് സാഡ്... കഴിഞ്ഞ രണ്ടു വീക്ക്‌ എന്ട്സ് ഞങ്ങള്‍ ഹൈകിംഗ് ഒക്കെ ചെയ്തു ആക്റ്റീവ് ആയി ഇരിക്കുകയായിരുന്നു....
ഈ ആഴ്ച വില്മയുടെ താണ്ഡവം.. വില്‍മ ഇന്ന് രാത്രി ഇവിടെ വരാന്‍ പോകുന്ന സൈക്ലോണിന്റെ പേരാണ് കേട്ടോ..

അപ്പോള്‍ ഓള്‍ ദി ബെസ്റ്റ് ഫോര്‍ മി.. :(


Wednesday, January 19, 2011

നീലത്തടാകം

നീലതടാകങ്ങളോ നിന്‍ നീല നയനങ്ങളോ...

സംശയിക്കേണ്ട..നീലത്തടാകം തന്നെയാണ്. മനസ്സിലുള്ള തടാക ചിത്രത്തിന്റെ ഏറ്റവും മനോഹരമായ പ്രതിഫലനം കണ്മുന്നില്‍ കണ്ടപ്പോള്‍ ഉണ്ടായ വിഭ്രാന്തിയില്‍ പാടി പോയതാ..
ന്യൂ സീലന്റിലെ റോട്ടറുവാ -യില്‍ എനിക്കേറ്റവും ഇഷ്ടമായ സ്പോട്ട്.  നീല തടാകത്തിനു തൊട്ടടുത്ത്‌ തന്നെ ഒരു പച്ച തടാകവും.

വെള്ളി മണല്‍ തീരം .. മനോഹരമായ ഇരുണ്ട നീലനിറമുള്ള തെളിഞ്ഞ വെള്ളം. മൂന്നുവശവും പച്ചനിറമുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട ഉഷ്ണ തടാകം. ഉഷ്ണ തടാകം എന്ന് പറഞ്ഞാല്‍ തിളയ്ക്കുന്ന വെള്ളമല്ല. പക്ഷെ നനുത്ത ചൂടുള്ള വെള്ളം.  തൊട്ടടുത്ത്‌ തന്നെയുള്ള പച്ചതടാകത്തില്‍ അതിശൈത്യം.

ന്യൂ സീലാന്റ് വളരെ വളരെ മനോഹരമായ ഒരു രാജ്യമാണ്.. പ്രകൃതി ഇത്രയും മനോഹരമായ ഭാവത്തില്‍ രൂപത്തില്‍ ... ഏറ്റവും പ്രധാനമായി, ഏറ്റവും ശുദ്ധമായ രൂപത്തില്‍ വേറൊരിടത്തും ഞാന്‍ കണ്ടിട്ടില്ല..ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമയ സ്ഥലമായിരിക്കും ദൈവത്തിന്റെ ഈ സ്വന്തം നാട്.  ന്യൂ സീലന്റിലെ ഏറ്റവും മനോഹരമയ സ്ഥലങ്ങള്‍ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല കേട്ടോ. പക്ഷെ കണ്ടത് തന്നെ വര്‍ണനാതീതം. ക്യാമറ കണ്ണുകള്‍ ഒട്ടും തന്നെ നീതി പുലര്‍ത്തുന്നില്ല ചിത്രങ്ങളില്‍.

പ്രകൃതിയിലെ പല പല രഹസ്യങ്ങളും ഒളിപ്പിച്ചു  വച്ചിരിക്കുന്നു ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ പ്രദേശം. പ്രകൃതി പലപ്പോഴും ഇവിടെ സംഹാര നൃത്തമാടുന്നതും  അത്കൊണ്ട് തന്നെയാണ്.
മലനിരകളും മനോഹരമായ കാടുകളും തടാകങ്ങളും മാത്രമല്ല, അഗ്നിപര്‍വതങ്ങളും ഉഷ്ണ നീരുറവകളും പിന്നെ എനിക്ക് മലയാളത്തില്‍ പേരറിയാത്ത പലതും ഇവിടെയുണ്ട്.
ഏറ്റവും രസകരമായ മറ്റൊരു കാര്യം ഇവിടെയുള്ള ഓരോ മലയ്ക്കും തടാകത്തിനും അഗ്നി പര്‍വതത്തിനുമൊക്കെ ഓരോ കഥ പറയാനുണ്ട്‌ എന്നതാണ്.  മിക്കതും ന്യൂ സീലന്റിലെ മാവോരി വംശജരുമായി ബന്ധപ്പെട്ട കഥകള്‍. 

നീല തടാകത്തിനും ഒരു കഥ പറയാനുണ്ട്‌. നീല തടാകത്തിനെ ചുറ്റിയുള്ള മലനിരകള്‍ക്കു പറയുന്ന പേരാണ്   ടീ  അഹി -മാനവ..എന്ന് പറഞ്ഞാല്‍ ഹൃദയം ചുട്ട സ്ഥലം. പണ്ട് പണ്ട് ഈ മലനിരകളില്‍ വച്ച് എന്തോ ദുര്‍മന്ത്രവാദം ചെയ്തിരുന്ന ഒരു മന്ത്രവാദിയെ പിടികൂടിയത്രേ. ആ മന്ത്രവാദിയെ കൊന്നു ഹൃദയം ആ മന്ത്രവാദിയുടെ ഹോമകുണ്ഠത്തില്‍ തന്നെ മാറു എന്ന ദേവന് സമര്‍പ്പിച്ചു. അത് ഒരു കഥ.

ഈ തടാകത്തില്‍ താമസിച്ചിരുന്ന ഒരു വ്യാളി  മവോരി തലവന്റെ പുത്രിയെ കൊന്നു തിന്നുവത്രേ. പിന്നീട് നടന്ന യുദ്ധത്തില്‍ മവോരി യോദ്ധാക്കള്‍ ആ വ്യാളിയെ  വക വരുത്തി. അതിന്റെ ഹൃദയം ചുട്ടു മവോരി തലവന്‍ ഭക്ഷിച്ചു. അതും നടന്നത് ഇവിടെ വച്ചാണ്.

മറ്റൊരു കഥ ഈ തടാകത്തിന്റെ പേരുമായി ബന്ധപെട്ടാണ്. ഈ തടാകത്തിന്റെ പേരാണ് ടികി ടാപ്പു. ടികി എന്ന് പറഞ്ഞാല്‍ പച്ച കല്ല്‌ വച്ച മല. മവോരി തലവന്റെ പുത്രിയുടെ പച്ചക്കല്ല് മാല പണ്ട് ഈ തടാകത്തില്‍ നഷ്ടപ്പെട്ടു. തലമുറകളായി കൈ മാറി വന്നിരുന്ന അപൂര്‍വ ശക്തികളുള്ള ആ മാല അനേകം പേര്‍ മുങ്ങി തപ്പിയിട്ടും കിട്ടാതെ ഇപ്പോഴും ഈ തടാകത്തിന്റെ അഗാധതയില്‍ എവിടെയോ ഒളിഞ്ഞു കിടക്കുകയാണത്രേ.

റൊട്ടറുവയെ കുറിച്ച് ഒത്തിരി കഥകള്‍ ഇനിയും പറയാനുണ്ട്‌. ഓരോന്നോരോന്നായി ഞാന്‍ പിന്നീടു പറയാം. :)

Tuesday, January 18, 2011

അസ്തമയം


എന്നുമെന്‍ മനസ്സില്‍ 
നോവ്‌ പടര്‍ത്തി അസ്തമനസൂര്യന്‍ ..
അസ്തമയത്തിനപ്പുറത്ത്
ഉദിച്ചുയരുന്ന ചന്ദ്രനേക്കാള്‍
അന്തരീക്ഷത്തിനെ കാര്‍ന്നു തിന്നുന്ന
അന്ധകാരത്തെ ഞാന്‍ ഭയപ്പെട്ടു..
ഇരുളിനെ കാവലാക്കി പറന്നു നടക്കുന്ന
മൂങ്ങകളെയും വാവലുകളെയും  ഞാന്‍ ഭയന്നു.
അസ്തമയത്തിന്റെ മനോഹരിതയെക്കള്‍
സമുദ്രത്തിന്റെ അഗാധ നീലിമയില്‍
അലിഞ്ഞില്ലാതാകുന്ന
ഭൂമിദേവിയുടെ സീമന്തസിന്ദൂരത്തെ കുറിച്ചോര്‍ത്തു ഞാന്‍ വ്യസനിച്ചു.

പക്ഷെ നീയെന്നരികിലുള്ളപ്പോള്‍..
അസ്തമനത്തിനപ്പുറത്ത് ശാന്തമാകുന്ന തടാകത്തിന്റെ ..
അലൌകിക സൌന്ദര്യത്തില്‍ ഞാന്‍ മയങ്ങി നിന്നു.
അനിവാര്യമായ അന്ത്യത്തിന്റെ
അനന്തരമായ അന്ധകാരത്തില്‍  ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു..
ഉടനെയെത്തുന്ന ഉദയരശ്മികള്‍ക്ക് വരവേല്‍പ്പ് പാടാന്‍
ഞാന്‍ കാത്തിരുന്നു.

Thursday, January 13, 2011

ഒരു ഗിന്നസ് റെക്കോര്‍ഡിന്റെ കഥ

2010 ഒക്ടോബറില്‍ നടന്ന ഒരു കഥ പറയാം.
ഞങ്ങളുടെ അടുത്തുള്ള ഇന്ത്യന്‍ ഗ്രോസറി ഷോപിന്റെ ഒരു ഈ മെയില്‍ കിട്ടിയപ്പോഴാണ് ഐഡിയ ക്ലിക്ക് ചെയ്തത്. കര്‍വാ ചൌത് ദിവസം അവിടെ വച്ച് ഫ്രീ ആയി ഹെന്ന ഡിസൈന്‍ വരച്ചു തരും എന്നായിരുന്നു മെയില്‍. കര്‍വ ചൌത് എന്ന് പറഞ്ഞാല്‍ കരണ്‍ ജോഹറിന്റെ സിനിമകളില്‍ ഉള്ള മനോഹരമായ ആചാരം ..അരിപ്പയില്‍ കൂടെ ചന്ദ്രനെ കാണുന്ന രസകരമായ വിചിത്രമായ മറ്റൊരു ഇന്ത്യന്‍ ആചാരം... അതായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം. എന്തായാലും ഇന്ത്യന്‍ സംസ്കരത്തിനോട് ഇഴുകി ചേര്‍ന്നിരിക്കുന്ന ഈ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ എനിക്ക് ഇഷ്ടമാണ്. അങ്ങനെ ഇത്തവണത്തെ കര്‍വാ ചൌതിനു ഞാനും കൂടട്ടെ എന്ന് കണ്ണനോട് ചോദിച്ചപ്പോള്‍ വൈ നോട്ട്? എന്നായി കണ്ണന്‍. അങ്ങനെ ഞാനും ജീവിതത്തിലെ ആദ്യത്തെ കര്‍വാ ചൌത്  എടുക്കാന്‍ തീരുമാനിച്ചു. നമ്മുടെ നാട്ടിലെ തിരുവാതിര വ്രതത്തിന്റെയോ സോമവാര വ്രതത്തിന്റെയോ ഒരു നോര്‍ത്ത് ഇന്ത്യന്‍ വേര്‍ഷന്‍.

കര്‍വാചൌതിന്റെ തലേ ദിവസമാണ് ഹെന്നാ ഡേ. ഞാനും ആ ഷോപ്പില്‍ പോയി രണ്ടു കയ്യിലും മനോഹരമായ ഹെന്ന ഡിസൈന്‍ വരച്ചു. ഗൂഗിള്‍ അമ്മാവന്റെ സഹായത്തോടെ കര്‍വാ ചൌതിന്റെ രീതികളൊക്കെ വായിച്ചു പഠിച്ചു. അതിരാവിലെ സൂര്യോദയത്തിനു മുന്‍പുതന്നെ ഉണര്‍ന്നു ഗൂഗിള്‍ പറഞ്ഞത് പോലെ സേമിയ പാല്പായസമൊക്കെ കഴിച്ചു കര്‍വാ ചൌത് തുടങ്ങി. അതുകഴിഞ്ഞ് ചന്ദ്രനുദിക്കുന്നത് വരെ ഭക്ഷണം കഴിക്കാന്‍ പാടില്ല. വെള്ളവും കുടിക്കരുത്. ഓക്കേ ...അത്ര പ്രയാസമൊന്നും  ഇല്ല. ബ്രീക്ഫാസ്റ്റ് സ്കിപ് ചെയ്യുന്നതും ലഞ്ച് സ്കിപ് ചെയ്യുന്നതും ഒന്നും പുതുമയുള്ള കാര്യങ്ങളല്ലല്ലോ. ഇടയ്ക്കു ഞാന്‍ ഒത്തിരി വര്‍ക്കഹോളിക് ആവുമ്പോള്‍ ഇതൊക്കെ ചെയ്യാറുള്ളതാണ്.  ഇങ്ങനെയൊക്കെ ആയിരുന്നു എന്റെ ചിന്തകള്‍.  അത് മാത്രമല്ല കണ്ണനും ഭക്ഷണം സ്കിപ് ചെയ്തു എനിക്ക് കമ്പനി തരാമെന്നും സമ്മതിച്ചു.

ഓഫീസില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് അന്നാണ് ഫോട്ടോ ഡേ. ഞങ്ങളുടെ അമേരിക്കന്‍ മാര്‍ക്കറ്റിംഗ് ടീമിന് കൊടുക്കാന്‍ ന്യൂ സീലന്റിലെ IT ടീമിന്റെ ഫോട്ടോ എടുക്കുന്ന ദിവസം. വളരെ വളരെ സ്മാര്‍ട്ട്‌ ആയ ഒരു IT ടീം ഇവിടെ ഈ ലോകത്തിന്റെ അറ്റത്തു ഉണ്ടെന്നു ഞങ്ങളുടെ ക്ലയന്റ്സ് വിശ്വസിക്കുന്നില്ലത്രേ. അവരെ കാണിക്കാനാണ് ഫോട്ടോ. 11 മണി കഴിഞ്ഞപ്പോള്‍ എല്ലാരും കൂടെ വലിയ രണ്ടു ബസില്‍ കയറി മിഷന്‍ ബേയിലേക്ക് പോയി. ഓക്ക്ലന്റിലെ ഒരു മനോഹരമായ ബീച്ചാണ് മിഷന്‍ ബേ. അവിടെ നിന്നാല്‍ നമ്മുടെ രണ്ഗിടോടോ ഭീമന്റെ ബാക്ക്ഗ്രൌണ്ടില്‍ മനോഹരമായ ഫോട്ടോ കിട്ടും. ഫോട്ടോ മാത്രമല്ല ന്യൂ സീലന്റിന്റെ നാഷണല്‍ ഫുഡ്‌ ആണെന്ന് കിവിസ്  അവകാശപ്പെടുന്ന ഫിഷ്‌ ആന്‍ഡ്‌ ചിപ്സ് കഴിക്കുക എന്നതായിരുന്നു അടുത്ത പരിപാടി. പിക്നിക് മേശകളിലും ബീച്ചിലുമൊക്കെ ഇരുന്നു എന്റെ കൂട്ടുകാര്‍ ഫിഷ്‌ ആന്‍ഡ്‌ ചിപ്സ് കഴിച്ചപ്പോള്‍ അത് വരെ ഇല്ലാതിരുന്ന വിശപ്പ്‌ ഓടി വന്നു. വളരെ അടുത്ത കാലത്തായി മാത്രം നോണ്‍ വെജ് കഴിക്കാന്‍ തുടങ്ങിയ എനിക്ക് അത്ര ഇഷ്ടമുള്ള ഒരു ഭക്ഷണമൊന്നുമല്ല ഫിഷ്‌ ആന്‍ഡ്‌ ചിപ്സ്. എന്നാലും ആ പിക്നിക് മൂഡില്‍ എല്ലാവരും കഴിക്കുന്നത്‌ കണ്ടപ്പോള്‍ എന്തോ ഒരു ചെറിയ വിഷമം. അത് കഴിഞ്ഞു ഐസ് ക്രീം വന്നു. അതും കൂടെ കണ്ടപ്പോള്‍ വിഷമം ഒന്ന് കൂടെ കൂടി. ഭാഗ്യത്തിന് കൂട്ടിനു പഞ്ചാബിയായ ഗായത്രിയും ഉണ്ടായിരുന്നു. എന്തായാലും എല്ലാവരും എന്റെ കര്‍വാചൌത്  കഥ അറിഞ്ഞു. പിന്നെ അതിനു പിന്നിലെ കഥയൊക്കെ പറഞ്ഞു അങ്ങനെ കണ്ട്രോള്‍ ചെയ്തു പിടിച്ചു നിന്നു. ഗായത്രി വൈകുന്നേരം ഏതോ അമ്പലത്തിലേക്ക് പോകുമെന്നും അവിടെ പൂജ കഴിഞ്ഞാല്‍ ഒരു പ്രാവശ്യം വെള്ളം കുടിക്കാമെന്നും പറഞ്ഞു. അത് കഴിഞ്ഞു ചന്ദ്രനുദിച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാം. എനിക്ക് അപ്പോള്‍ വിശപ്പൊന്നും തോന്നിയില്ല. പിന്നെ ഈ പറയുന്ന അമ്പലം ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നു ഒത്തിരി ദൂരെയും ആണ്. ഞാന്‍ ഏതായാലും ഗൂഗിള്‍ അമ്മാവന്റെ വഴി തന്നെ പിന്തുടരാന്‍  തീരുമാനിച്ചു.  എന്തായാലും ആറു മണി കഴിയുമ്പോള്‍ ചന്ദ്രനുദിക്കില്ലേ. പിന്നെ എന്തിനാ അതിനിടക്ക് വെള്ളം കുടിക്കുന്നത്. അത് വരെ പിടിച്ചു നില്ക്കാന്‍ എന്തായാലും എനിക്ക് പറ്റും.

ഫോട്ടോ സെഷന്‍ കഴിഞ്ഞു ഓഫീസില്‍ എത്തിയപ്പോള്‍ ജൂഡിയുടെ ബര്ത്ഡേ സെലിബ്രേഷന്‍. എറിക്ക ഉണ്ടാക്കിയ മനോഹരമായ ചെറി കേക്ക്. ഈശ്വരാ എന്തൊക്കെ പരീക്ഷണങ്ങള്‍!!!! കണ്ട്രോള്‍ തരൂ.
ഗായത്രി മൂന്നു മണിക്ക് തന്നെ ഓഫീസില്‍ നിന്നിറങ്ങി അമ്പലത്തിലേക്ക് പോയി. ഞാന്‍ പതിവ് പോലെ 5 .30  നും. വീട്ടില്‍ എത്തി തലേ ദിവസം വാങ്ങിയ കര്‍വാ ചൌത്  സ്വീറ്റ്സ് ഒക്കെ ഒരു താലത്തില്‍ നിരത്തി , തലേ ദിവസം വാങ്ങിയ അരിപ്പയും ഒക്കെ എടുത്തു വച്ച് ചന്ദ്രനുദിക്കുന്നതും  കാത്തിരുന്നു. പക്ഷെ 7 മണി ആയിട്ടും ചന്ദ്രന്‍ പോയിട്ട് ഒരു കുഞ്ഞു നക്ഷത്രം പോലും  ഇല്ല. പാവം ഞാനും കണ്ണനും.  മൂണ്‍ റൈസ് ടൈം എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു നോക്കിയപ്പോള്‍ 12 .45 am . അതോടെ കര്‍വാ ചൌത് ഇന്ത്യയിലെ നടക്കൂ എന്ന് മനസ്സിലായി.

പിന്നെയും  6 മണിക്കൂറുകള്‍ ... ഓരോ മിനിട്ടും ഓരോ യുഗങ്ങളായി തോന്നി. അവസാനം 12 . 55  ആയപ്പോള്‍ ഒരു കുഞ്ഞു ചന്ദ്രന്‍ അതാ ചിരിച്ചു നില്‍ക്കുന്നു  എന്ന് കണ്ണന്‍  പറഞ്ഞു,   ഓടി പോയി അരിപ്പയില്‍ കൂടെ ചന്ദ്രനേയും അത് കഴിഞ്ഞു കണ്ണനെയും കണ്ടു. എന്നിട്ട് വീട്ടിലുണ്ടായിരുന്ന കഴിയ്ക്കബിള്‍ ആയുള്ള എല്ലാം മിന്നല്‍ വേഗത്തില്‍ കഴിച്ചു തീര്‍ത്തത് റെക്കോര്‍ഡ്‌ ചെയ്യാന്‍ ഗിന്നസ് ബുക്ക്‌ ടീമിനെ വിളിചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഏറ്റവും വേഗത്തില്‍ ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ഞാനും  ഇപ്പോള്‍ ഗിന്നസ് ബുക്ക് ഓഫ്  റെക്കോര്‍ഡ്സില്‍ ഉണ്ടാവുമായിരുന്നു.  :)

ചന്ദ്രനുദിക്കുന്നത്  കാത്തു കാത്തിരുന്ന് കണ്ണ് കഴച്ചപ്പോള്‍ ഞാന്‍ ഉണ്ടാക്കിയ രംഗോലി ചിത്രം ഇതോടൊപ്പം ചേര്‍ക്കുന്നു.