Sunday, May 22, 2011

May 21

പതിവ് പോലെ അമ്മയുമായുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞു ഫോണ്‍ കട്ട് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ്‌  ഓര്‍ത്തത്‌..നാളെയാണ് മെയ്‌ 21 .

"അമ്മേ ..അമ്മേ.."

"എന്താ മോളേ?.."

"നാളെ മെയ്‌ 21 ആണ്. മറന്നു പോയോ? ന്യൂ സീലന്റില്‍ ആദ്യത്തെ ഭൂമികുലുക്കം ഉണ്ടാകും എന്നാണ് പ്രവചനം .."

"ഓ ..."

"ലോകം അവസാനിച്ചില്ലെങ്കില്‍ നാളെ വിളിക്കാട്ടോ.."

" നീ എന്തിനാ ടെന്‍ഷന്‍ അടിക്കണേ? ഇങ്ങനെ എത്രയെത്രെ പ്രവചനങ്ങള്‍ ഉണ്ടായിരിക്കുന്നു..ഒന്നും സംഭവിക്കില്ല,."

"ങേ ...ടെന്‍ഷന്‍ !! എനിക്കോ...എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ല അമ്മേ..."
( ന്യൂ സീലന്റില്‍ ആണെന്ന് കേട്ടിട്ടും അമ്മക്കൊരു കുലുക്കവുമില്ല എന്ന് മാത്രമല്ല എന്നെ ടെന്‍ഷന്‍ കുട്ടിയാക്കാനുള്ള ശ്രമവും..ഇതൊന്നും അങ്ങനെ വക വച്ച് കൊടുക്കാന്‍ പറ്റില്ല.. അമ്മയെ ഒന്ന് ബോധവല്‍ക്കരിച്ച്ചിട്ടു തന്നെ കാര്യം.. )
"ലോകം അവസാനിച്ചാല്‍ ആ കാലത്ത് ജീവിക്കാനായല്ലോ എന്ന ത്രില്ലിലാണ് ഞാന്‍...പിന്നെ അത് മാത്രമല്ല അമ്മയെ പോലെ അനാവശ്യ കാര്യങ്ങള്‍ക്കു ഒന്നും ടെന്‍ഷന്‍ അടിക്കാതെ നാളെയാണ് ലോകം അവസാനിക്കുന്നത്‌ എന്ന് ഓരോ ദിവസവും വിചാരിച്ചു അടിച്ചു പൊളിച്ചാണ് ഞങ്ങള്‍ ജീവികുന്നത്,.. "
( ആരോ ഫോര്‍വേഡ് ചെയ്ത പവര്‍ പോയിന്റിലെ വാചകങ്ങള്‍ വിളമ്പി ...ഹി ഹി )..

" അങ്ങനെ പാടില്ല..എപ്പോഴും നമ്മള്‍ നാളെ കുറിച്ചും ചിന്തിക്കണം..........."
(അയ്യോ അമ്മ ടീച്ചര്‍ മോഡിലേക്ക് പോയി...കര്‍ത്താവെ ..എനിക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ...അയ്യോ അയ്യോ.. )

"അമ്മേ ....ഉറക്കം വരണൂ..12 മണിയായി...നാളെ വിളിക്കാം ഞാന്‍...അപ്പൊ ശരി....ഗുഡ് നൈറ്റ്‌ .."


 






Sunday, February 20, 2011

മനസ്സില്‍ സൂക്ഷിക്കുന്ന സൌഹൃദങ്ങള്‍ - 1

പേയിംഗ് ഗസ്റ്റ്‌ താമസം മതിയായപ്പോഴാണ് ഹോസ്ടലിലേക്ക് മാറിയത്. രണ്ടു മാസമാണ് പേയിംഗ് ഗസ്റ്റ്‌ ആയി താമസിച്ചത്. ഹോസ്ടലിന്റെ ഇരട്ടി റെന്റ് ആയിട്ടും അവിടം സെലക്ട്‌ ചെയ്തതിനു കാരണം എന്റെ ഹോം സിക്ക്നെസ്സ് ആയിരുന്നു. ഹോംലി ആയിരിക്കും...പിന്നെ കോളെജിലേക്ക് നടന്നു പോയാല്‍ മതി ...പക്ഷെ ഒരാഴ്ച കൊണ്ട് തന്നെ അവിടത്തെ താമസം മതിയായി. ജീവിതത്തില്‍ ആദ്യമായി ഫുഡ്‌ പോയിസണ്‍ കൂടെ പിടിച്ചതോടെ പൂര്‍ത്തിയായി ...പിന്നെ അവിടെ നിന്ന് ഓടി രക്ഷപെടുകയിരുന്നു.

വിമെന്‍സ്  ഹോസ്റ്റല്‍... എന്റെ ക്ലാസ്സില്‍ തന്നെയുള്ള കുറെ കുട്ടികള്‍ അവിടെ ഉണ്ട്..പക്ഷെ സെമെസ്റെര്‍ തുടങ്ങിയിട്ട് രണ്ടു മാസത്തില്‍ ഏറെ ആയി.. ഹോസ്റ്റല്‍ ഫുള്‍.. സ്ടുടെന്റ്റ്‌ റൂം ഒന്നും ഒഴിവില്ല...ബാങ്കില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു ചേച്ചിയുടെ റൂമില്‍ ഒരു വേക്കന്‍സി ഉണ്ട് . അങ്ങോട്ട്‌ പോകാമോ എന്ന് വാര്‍ഡന്‍ ചോദിച്ചപ്പോള്‍ എഞ്ചിനീയറിംഗ് പഠിത്തം തന്നെ മതിയാക്കി പോയാലോ എന്നാണ് ആദ്യം മനസ്സില്‍ വന്ന ചിന്ത.. റൂം ഒന്ന് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചത് അമ്മയാണ്....  ഓക്കേ..എന്നാല്‍ ശരി കണ്ടു നോക്കാം.. രണ്ടു ബെഡ്  ഉള്ള ഒരു റൂം.. സ്ടുടെന്റ്റ്‌ ഡോമിനെക്കാള്‍ ബെറ്റര്‍.. ആദ്യം തന്നെ ശ്രദ്ധിച്ചത് മേശപ്പുറത്തു അടുക്കി വച്ചിരിക്കുന്ന ബുക്സ് ആണ്... ഷേക്ക്‌സ്പിയാര്‍ മുതല്‍ കളിക്കുടുക്ക വരെ..  അത് കണ്ടതോടെ ഈ റൂം തന്നെ മതി എന്നായി ഞാന്‍...

അങ്ങനെയാണ് സീത ചേച്ചി എന്റെ റൂം മേറ്റ്‌ ആയതു.. മധുരൈ -ല്‍ നിന്നും കേരളത്തില്‍ വന്നു ബാങ്ക് ഓഫീസര്‍ ആയി ജോലി ചെയ്യ്യുന്ന ഒത്തിരി ഒത്തിരി പുസ്ടകങ്ങള്‍ വായിക്കുന്ന പഠിപ്പിസ്റ്റ് സീത ചേച്ചി. വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ നല്ല കൂടുകാരായി...സീത ചേച്ചിക്ക് മലയാളം അറിയില്ല..അതാണ് മേശപ്പുറത്തുള്ള കളിക്കുടുക്ക രഹസ്യം...മലയാളം പഠിക്കാനുള്ള ശ്രമം.. സീത ചേച്ചിയെ മലയാളം പഠിപ്പിക്കാന്‍ ഞാനും എന്നെ തമിള്‍ പഠിപ്പിക്കാന്‍ സീത ചേച്ചിയും ശ്രമിച്ചു. സീത ചേച്ചി എന്തായാലും മലയാളം പഠിച്ചു. എനിക്ക് ആ സമയത്ത് തമിള്‍ കുറച്ചൊക്കെ വായിക്കാന്‍ പറ്റുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഒക്കെ മറന്നു പോയി എന്ന് തോന്നുന്നു. സീത ചേച്ചിയുടെ കൂടുകാരായിരുന്ന ഹോസ്ടലിലെ വര്‍ക്കിംഗ്‌ വിമെന്‍ എല്ലാവരും എന്റെയും കൂട്ടുകാരായി. രണ്ടു  വര്ഷം കഴിഞ്ഞപ്പോള്‍ സീത ചേച്ചിക്ക് ട്രാന്‍സ്ഫര്‍ കിട്ടി പോയി. ഇടയ്ക്കൊക്കെ വിളിക്കാറുണ്ടായിരുന്നു അത് കഴിഞ്ഞും. ഏറ്റവും അവസാനം സീത ചേച്ചിയോട് സംസാരിച്ചത് സീത ചേച്ചിയുടെ കല്യാണകുറി കിട്ടിയപ്പോഴാണ്. എന്റെ ഏതോ ഒരു പരീക്ഷയുടെ ഇടയ്ക്കായിരുന്നു അത്. മധുരയില്‍ നിന്നും അകലെയുള്ള ഏതോ ഒരു വിദൂര ഗ്രാമത്തില്‍ കല്യാണത്തിനു പോവാന്‍ അന്ന് പറ്റിയില്ല. പക്ഷെ കല്യാണം കഴിഞ്ഞു സീത ചേച്ചി പോവുന്നത് ബാംഗ്ലൂര്‍ നഗരത്തിലേയ്ക്ക് ആണ് പോവുന്നത് കേട്ടപ്പോള്‍ വീണ്ടും ഉടനെ തന്നെ കാണാന്‍ സാധ്യതയുണ്ട് എന്ന് മനസ്സില്‍ കരുതി. എഞ്ചിനീയറിംഗ് കഴിഞ്ഞാല്‍ ഒരു പ്രധാന ഡസ്ടിനേഷന്‍ ആണല്ലോ ബാംഗ്ലൂര്‍. പക്ഷെ അതൊന്നും സംഭവിച്ചില്ല. സീത ചേച്ചിയെ കാണാനേ പറ്റിയില്ല എന്ന് മാത്രമല്ല ഫോണ്‍ നമ്പറും മാറി പോയി ഇമെയില്‍  ബൌണ്‍സ് ആയി. സീത ചേച്ചി ഇപ്പോള്‍ എവിടെയാണെന്ന് എനിക്ക് അറിയില്ല.

പക്ഷെ എപ്പോഴെങ്കിലും എവിടെ വച്ചെങ്കിലും കാണുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു മുഖം...ഇന്‍റര്‍നെറ്റില്‍ കുറെ തെരഞ്ഞെങ്കിലും കണ്ടു പിടിക്കാനും പറ്റിയില്ല..മനസ്സില്‍ സൂക്ഷിക്കുന്ന സൌഹൃദങ്ങള്‍ ഒരിക്കലും എന്നെന്നേക്കുമായി നഷ്ടമാവില്ല..ഇത് സീത ചേച്ചി കാണാന്‍ ഇടയാകുമോ? കണ്ടാല്‍ തന്നെ മലയാളം മറന്നു പോയോ ആവോ?





Thursday, January 27, 2011

ആലിന്‍ കായ്‌ പഴുത്തപ്പോള്‍ ...വില്‍മ....

അങ്ങനെ ഒരു ആഴ്ച കഴിഞ്ഞു...ഫ്രൈഡേ ഈവെനിംഗ്  ആയപ്പോള്‍ എന്തൊരു സമാധാനം...
അത് മാത്രമല്ല..ലോങ്ങ്‌ വീക്ക്‌ എന്ഡ്...തിങ്കള്‍ അവധി ആണ് ഇവിടെ...ഓക്ക്ലാന്‍ഡ്‌ ആനിവേര്‍സറി ഡേ....

പക്ഷെ പറഞ്ഞിട്ടെന്താ കാര്യം..ഇന്ന് രാത്രി മുതല്‍ പെരുമഴയാണ്... മിക്കവാറും വീട്ടിനുള്ളില്‍ തന്നെ ഇരിക്കുക മാത്രമേ നടക്കൂ...
ഒരു വലിയ ഷോപ്പിംഗ്‌ മാളിന്റെ തൊട്ടടുത്ത്‌ താമസിക്കുന്നത് കൊണ്ടാവും ഇപ്പോള്‍ ഷോപ്പിങ്ങും  ബോറടിച്ചു...

സിനിമകള്‍..ബുക്സ്... ടെലിവിഷന്‍..

ഇതൊന്നും ചെയ്താല്‍ എന്തെങ്കിലും കന്‍സ്ട്രക്ടീവ് ആയി ചെയ്തു എന്ന തോന്നലുണ്ടാവില്ല എനിക്ക്...
സാഡ് സാഡ്... കഴിഞ്ഞ രണ്ടു വീക്ക്‌ എന്ട്സ് ഞങ്ങള്‍ ഹൈകിംഗ് ഒക്കെ ചെയ്തു ആക്റ്റീവ് ആയി ഇരിക്കുകയായിരുന്നു....
ഈ ആഴ്ച വില്മയുടെ താണ്ഡവം.. വില്‍മ ഇന്ന് രാത്രി ഇവിടെ വരാന്‍ പോകുന്ന സൈക്ലോണിന്റെ പേരാണ് കേട്ടോ..

അപ്പോള്‍ ഓള്‍ ദി ബെസ്റ്റ് ഫോര്‍ മി.. :(


Wednesday, January 19, 2011

നീലത്തടാകം

നീലതടാകങ്ങളോ നിന്‍ നീല നയനങ്ങളോ...

സംശയിക്കേണ്ട..നീലത്തടാകം തന്നെയാണ്. മനസ്സിലുള്ള തടാക ചിത്രത്തിന്റെ ഏറ്റവും മനോഹരമായ പ്രതിഫലനം കണ്മുന്നില്‍ കണ്ടപ്പോള്‍ ഉണ്ടായ വിഭ്രാന്തിയില്‍ പാടി പോയതാ..
ന്യൂ സീലന്റിലെ റോട്ടറുവാ -യില്‍ എനിക്കേറ്റവും ഇഷ്ടമായ സ്പോട്ട്.  നീല തടാകത്തിനു തൊട്ടടുത്ത്‌ തന്നെ ഒരു പച്ച തടാകവും.

വെള്ളി മണല്‍ തീരം .. മനോഹരമായ ഇരുണ്ട നീലനിറമുള്ള തെളിഞ്ഞ വെള്ളം. മൂന്നുവശവും പച്ചനിറമുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട ഉഷ്ണ തടാകം. ഉഷ്ണ തടാകം എന്ന് പറഞ്ഞാല്‍ തിളയ്ക്കുന്ന വെള്ളമല്ല. പക്ഷെ നനുത്ത ചൂടുള്ള വെള്ളം.  തൊട്ടടുത്ത്‌ തന്നെയുള്ള പച്ചതടാകത്തില്‍ അതിശൈത്യം.

ന്യൂ സീലാന്റ് വളരെ വളരെ മനോഹരമായ ഒരു രാജ്യമാണ്.. പ്രകൃതി ഇത്രയും മനോഹരമായ ഭാവത്തില്‍ രൂപത്തില്‍ ... ഏറ്റവും പ്രധാനമായി, ഏറ്റവും ശുദ്ധമായ രൂപത്തില്‍ വേറൊരിടത്തും ഞാന്‍ കണ്ടിട്ടില്ല..ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമയ സ്ഥലമായിരിക്കും ദൈവത്തിന്റെ ഈ സ്വന്തം നാട്.  ന്യൂ സീലന്റിലെ ഏറ്റവും മനോഹരമയ സ്ഥലങ്ങള്‍ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല കേട്ടോ. പക്ഷെ കണ്ടത് തന്നെ വര്‍ണനാതീതം. ക്യാമറ കണ്ണുകള്‍ ഒട്ടും തന്നെ നീതി പുലര്‍ത്തുന്നില്ല ചിത്രങ്ങളില്‍.

പ്രകൃതിയിലെ പല പല രഹസ്യങ്ങളും ഒളിപ്പിച്ചു  വച്ചിരിക്കുന്നു ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ പ്രദേശം. പ്രകൃതി പലപ്പോഴും ഇവിടെ സംഹാര നൃത്തമാടുന്നതും  അത്കൊണ്ട് തന്നെയാണ്.
മലനിരകളും മനോഹരമായ കാടുകളും തടാകങ്ങളും മാത്രമല്ല, അഗ്നിപര്‍വതങ്ങളും ഉഷ്ണ നീരുറവകളും പിന്നെ എനിക്ക് മലയാളത്തില്‍ പേരറിയാത്ത പലതും ഇവിടെയുണ്ട്.
ഏറ്റവും രസകരമായ മറ്റൊരു കാര്യം ഇവിടെയുള്ള ഓരോ മലയ്ക്കും തടാകത്തിനും അഗ്നി പര്‍വതത്തിനുമൊക്കെ ഓരോ കഥ പറയാനുണ്ട്‌ എന്നതാണ്.  മിക്കതും ന്യൂ സീലന്റിലെ മാവോരി വംശജരുമായി ബന്ധപ്പെട്ട കഥകള്‍. 

നീല തടാകത്തിനും ഒരു കഥ പറയാനുണ്ട്‌. നീല തടാകത്തിനെ ചുറ്റിയുള്ള മലനിരകള്‍ക്കു പറയുന്ന പേരാണ്   ടീ  അഹി -മാനവ..എന്ന് പറഞ്ഞാല്‍ ഹൃദയം ചുട്ട സ്ഥലം. പണ്ട് പണ്ട് ഈ മലനിരകളില്‍ വച്ച് എന്തോ ദുര്‍മന്ത്രവാദം ചെയ്തിരുന്ന ഒരു മന്ത്രവാദിയെ പിടികൂടിയത്രേ. ആ മന്ത്രവാദിയെ കൊന്നു ഹൃദയം ആ മന്ത്രവാദിയുടെ ഹോമകുണ്ഠത്തില്‍ തന്നെ മാറു എന്ന ദേവന് സമര്‍പ്പിച്ചു. അത് ഒരു കഥ.

ഈ തടാകത്തില്‍ താമസിച്ചിരുന്ന ഒരു വ്യാളി  മവോരി തലവന്റെ പുത്രിയെ കൊന്നു തിന്നുവത്രേ. പിന്നീട് നടന്ന യുദ്ധത്തില്‍ മവോരി യോദ്ധാക്കള്‍ ആ വ്യാളിയെ  വക വരുത്തി. അതിന്റെ ഹൃദയം ചുട്ടു മവോരി തലവന്‍ ഭക്ഷിച്ചു. അതും നടന്നത് ഇവിടെ വച്ചാണ്.

മറ്റൊരു കഥ ഈ തടാകത്തിന്റെ പേരുമായി ബന്ധപെട്ടാണ്. ഈ തടാകത്തിന്റെ പേരാണ് ടികി ടാപ്പു. ടികി എന്ന് പറഞ്ഞാല്‍ പച്ച കല്ല്‌ വച്ച മല. മവോരി തലവന്റെ പുത്രിയുടെ പച്ചക്കല്ല് മാല പണ്ട് ഈ തടാകത്തില്‍ നഷ്ടപ്പെട്ടു. തലമുറകളായി കൈ മാറി വന്നിരുന്ന അപൂര്‍വ ശക്തികളുള്ള ആ മാല അനേകം പേര്‍ മുങ്ങി തപ്പിയിട്ടും കിട്ടാതെ ഇപ്പോഴും ഈ തടാകത്തിന്റെ അഗാധതയില്‍ എവിടെയോ ഒളിഞ്ഞു കിടക്കുകയാണത്രേ.

റൊട്ടറുവയെ കുറിച്ച് ഒത്തിരി കഥകള്‍ ഇനിയും പറയാനുണ്ട്‌. ഓരോന്നോരോന്നായി ഞാന്‍ പിന്നീടു പറയാം. :)

Tuesday, January 18, 2011

അസ്തമയം


എന്നുമെന്‍ മനസ്സില്‍ 
നോവ്‌ പടര്‍ത്തി അസ്തമനസൂര്യന്‍ ..
അസ്തമയത്തിനപ്പുറത്ത്
ഉദിച്ചുയരുന്ന ചന്ദ്രനേക്കാള്‍
അന്തരീക്ഷത്തിനെ കാര്‍ന്നു തിന്നുന്ന
അന്ധകാരത്തെ ഞാന്‍ ഭയപ്പെട്ടു..
ഇരുളിനെ കാവലാക്കി പറന്നു നടക്കുന്ന
മൂങ്ങകളെയും വാവലുകളെയും  ഞാന്‍ ഭയന്നു.
അസ്തമയത്തിന്റെ മനോഹരിതയെക്കള്‍
സമുദ്രത്തിന്റെ അഗാധ നീലിമയില്‍
അലിഞ്ഞില്ലാതാകുന്ന
ഭൂമിദേവിയുടെ സീമന്തസിന്ദൂരത്തെ കുറിച്ചോര്‍ത്തു ഞാന്‍ വ്യസനിച്ചു.

പക്ഷെ നീയെന്നരികിലുള്ളപ്പോള്‍..
അസ്തമനത്തിനപ്പുറത്ത് ശാന്തമാകുന്ന തടാകത്തിന്റെ ..
അലൌകിക സൌന്ദര്യത്തില്‍ ഞാന്‍ മയങ്ങി നിന്നു.
അനിവാര്യമായ അന്ത്യത്തിന്റെ
അനന്തരമായ അന്ധകാരത്തില്‍  ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു..
ഉടനെയെത്തുന്ന ഉദയരശ്മികള്‍ക്ക് വരവേല്‍പ്പ് പാടാന്‍
ഞാന്‍ കാത്തിരുന്നു.

Thursday, January 13, 2011

ഒരു ഗിന്നസ് റെക്കോര്‍ഡിന്റെ കഥ

2010 ഒക്ടോബറില്‍ നടന്ന ഒരു കഥ പറയാം.
ഞങ്ങളുടെ അടുത്തുള്ള ഇന്ത്യന്‍ ഗ്രോസറി ഷോപിന്റെ ഒരു ഈ മെയില്‍ കിട്ടിയപ്പോഴാണ് ഐഡിയ ക്ലിക്ക് ചെയ്തത്. കര്‍വാ ചൌത് ദിവസം അവിടെ വച്ച് ഫ്രീ ആയി ഹെന്ന ഡിസൈന്‍ വരച്ചു തരും എന്നായിരുന്നു മെയില്‍. കര്‍വ ചൌത് എന്ന് പറഞ്ഞാല്‍ കരണ്‍ ജോഹറിന്റെ സിനിമകളില്‍ ഉള്ള മനോഹരമായ ആചാരം ..അരിപ്പയില്‍ കൂടെ ചന്ദ്രനെ കാണുന്ന രസകരമായ വിചിത്രമായ മറ്റൊരു ഇന്ത്യന്‍ ആചാരം... അതായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം. എന്തായാലും ഇന്ത്യന്‍ സംസ്കരത്തിനോട് ഇഴുകി ചേര്‍ന്നിരിക്കുന്ന ഈ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ എനിക്ക് ഇഷ്ടമാണ്. അങ്ങനെ ഇത്തവണത്തെ കര്‍വാ ചൌതിനു ഞാനും കൂടട്ടെ എന്ന് കണ്ണനോട് ചോദിച്ചപ്പോള്‍ വൈ നോട്ട്? എന്നായി കണ്ണന്‍. അങ്ങനെ ഞാനും ജീവിതത്തിലെ ആദ്യത്തെ കര്‍വാ ചൌത്  എടുക്കാന്‍ തീരുമാനിച്ചു. നമ്മുടെ നാട്ടിലെ തിരുവാതിര വ്രതത്തിന്റെയോ സോമവാര വ്രതത്തിന്റെയോ ഒരു നോര്‍ത്ത് ഇന്ത്യന്‍ വേര്‍ഷന്‍.

കര്‍വാചൌതിന്റെ തലേ ദിവസമാണ് ഹെന്നാ ഡേ. ഞാനും ആ ഷോപ്പില്‍ പോയി രണ്ടു കയ്യിലും മനോഹരമായ ഹെന്ന ഡിസൈന്‍ വരച്ചു. ഗൂഗിള്‍ അമ്മാവന്റെ സഹായത്തോടെ കര്‍വാ ചൌതിന്റെ രീതികളൊക്കെ വായിച്ചു പഠിച്ചു. അതിരാവിലെ സൂര്യോദയത്തിനു മുന്‍പുതന്നെ ഉണര്‍ന്നു ഗൂഗിള്‍ പറഞ്ഞത് പോലെ സേമിയ പാല്പായസമൊക്കെ കഴിച്ചു കര്‍വാ ചൌത് തുടങ്ങി. അതുകഴിഞ്ഞ് ചന്ദ്രനുദിക്കുന്നത് വരെ ഭക്ഷണം കഴിക്കാന്‍ പാടില്ല. വെള്ളവും കുടിക്കരുത്. ഓക്കേ ...അത്ര പ്രയാസമൊന്നും  ഇല്ല. ബ്രീക്ഫാസ്റ്റ് സ്കിപ് ചെയ്യുന്നതും ലഞ്ച് സ്കിപ് ചെയ്യുന്നതും ഒന്നും പുതുമയുള്ള കാര്യങ്ങളല്ലല്ലോ. ഇടയ്ക്കു ഞാന്‍ ഒത്തിരി വര്‍ക്കഹോളിക് ആവുമ്പോള്‍ ഇതൊക്കെ ചെയ്യാറുള്ളതാണ്.  ഇങ്ങനെയൊക്കെ ആയിരുന്നു എന്റെ ചിന്തകള്‍.  അത് മാത്രമല്ല കണ്ണനും ഭക്ഷണം സ്കിപ് ചെയ്തു എനിക്ക് കമ്പനി തരാമെന്നും സമ്മതിച്ചു.

ഓഫീസില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് അന്നാണ് ഫോട്ടോ ഡേ. ഞങ്ങളുടെ അമേരിക്കന്‍ മാര്‍ക്കറ്റിംഗ് ടീമിന് കൊടുക്കാന്‍ ന്യൂ സീലന്റിലെ IT ടീമിന്റെ ഫോട്ടോ എടുക്കുന്ന ദിവസം. വളരെ വളരെ സ്മാര്‍ട്ട്‌ ആയ ഒരു IT ടീം ഇവിടെ ഈ ലോകത്തിന്റെ അറ്റത്തു ഉണ്ടെന്നു ഞങ്ങളുടെ ക്ലയന്റ്സ് വിശ്വസിക്കുന്നില്ലത്രേ. അവരെ കാണിക്കാനാണ് ഫോട്ടോ. 11 മണി കഴിഞ്ഞപ്പോള്‍ എല്ലാരും കൂടെ വലിയ രണ്ടു ബസില്‍ കയറി മിഷന്‍ ബേയിലേക്ക് പോയി. ഓക്ക്ലന്റിലെ ഒരു മനോഹരമായ ബീച്ചാണ് മിഷന്‍ ബേ. അവിടെ നിന്നാല്‍ നമ്മുടെ രണ്ഗിടോടോ ഭീമന്റെ ബാക്ക്ഗ്രൌണ്ടില്‍ മനോഹരമായ ഫോട്ടോ കിട്ടും. ഫോട്ടോ മാത്രമല്ല ന്യൂ സീലന്റിന്റെ നാഷണല്‍ ഫുഡ്‌ ആണെന്ന് കിവിസ്  അവകാശപ്പെടുന്ന ഫിഷ്‌ ആന്‍ഡ്‌ ചിപ്സ് കഴിക്കുക എന്നതായിരുന്നു അടുത്ത പരിപാടി. പിക്നിക് മേശകളിലും ബീച്ചിലുമൊക്കെ ഇരുന്നു എന്റെ കൂട്ടുകാര്‍ ഫിഷ്‌ ആന്‍ഡ്‌ ചിപ്സ് കഴിച്ചപ്പോള്‍ അത് വരെ ഇല്ലാതിരുന്ന വിശപ്പ്‌ ഓടി വന്നു. വളരെ അടുത്ത കാലത്തായി മാത്രം നോണ്‍ വെജ് കഴിക്കാന്‍ തുടങ്ങിയ എനിക്ക് അത്ര ഇഷ്ടമുള്ള ഒരു ഭക്ഷണമൊന്നുമല്ല ഫിഷ്‌ ആന്‍ഡ്‌ ചിപ്സ്. എന്നാലും ആ പിക്നിക് മൂഡില്‍ എല്ലാവരും കഴിക്കുന്നത്‌ കണ്ടപ്പോള്‍ എന്തോ ഒരു ചെറിയ വിഷമം. അത് കഴിഞ്ഞു ഐസ് ക്രീം വന്നു. അതും കൂടെ കണ്ടപ്പോള്‍ വിഷമം ഒന്ന് കൂടെ കൂടി. ഭാഗ്യത്തിന് കൂട്ടിനു പഞ്ചാബിയായ ഗായത്രിയും ഉണ്ടായിരുന്നു. എന്തായാലും എല്ലാവരും എന്റെ കര്‍വാചൌത്  കഥ അറിഞ്ഞു. പിന്നെ അതിനു പിന്നിലെ കഥയൊക്കെ പറഞ്ഞു അങ്ങനെ കണ്ട്രോള്‍ ചെയ്തു പിടിച്ചു നിന്നു. ഗായത്രി വൈകുന്നേരം ഏതോ അമ്പലത്തിലേക്ക് പോകുമെന്നും അവിടെ പൂജ കഴിഞ്ഞാല്‍ ഒരു പ്രാവശ്യം വെള്ളം കുടിക്കാമെന്നും പറഞ്ഞു. അത് കഴിഞ്ഞു ചന്ദ്രനുദിച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാം. എനിക്ക് അപ്പോള്‍ വിശപ്പൊന്നും തോന്നിയില്ല. പിന്നെ ഈ പറയുന്ന അമ്പലം ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നു ഒത്തിരി ദൂരെയും ആണ്. ഞാന്‍ ഏതായാലും ഗൂഗിള്‍ അമ്മാവന്റെ വഴി തന്നെ പിന്തുടരാന്‍  തീരുമാനിച്ചു.  എന്തായാലും ആറു മണി കഴിയുമ്പോള്‍ ചന്ദ്രനുദിക്കില്ലേ. പിന്നെ എന്തിനാ അതിനിടക്ക് വെള്ളം കുടിക്കുന്നത്. അത് വരെ പിടിച്ചു നില്ക്കാന്‍ എന്തായാലും എനിക്ക് പറ്റും.

ഫോട്ടോ സെഷന്‍ കഴിഞ്ഞു ഓഫീസില്‍ എത്തിയപ്പോള്‍ ജൂഡിയുടെ ബര്ത്ഡേ സെലിബ്രേഷന്‍. എറിക്ക ഉണ്ടാക്കിയ മനോഹരമായ ചെറി കേക്ക്. ഈശ്വരാ എന്തൊക്കെ പരീക്ഷണങ്ങള്‍!!!! കണ്ട്രോള്‍ തരൂ.
ഗായത്രി മൂന്നു മണിക്ക് തന്നെ ഓഫീസില്‍ നിന്നിറങ്ങി അമ്പലത്തിലേക്ക് പോയി. ഞാന്‍ പതിവ് പോലെ 5 .30  നും. വീട്ടില്‍ എത്തി തലേ ദിവസം വാങ്ങിയ കര്‍വാ ചൌത്  സ്വീറ്റ്സ് ഒക്കെ ഒരു താലത്തില്‍ നിരത്തി , തലേ ദിവസം വാങ്ങിയ അരിപ്പയും ഒക്കെ എടുത്തു വച്ച് ചന്ദ്രനുദിക്കുന്നതും  കാത്തിരുന്നു. പക്ഷെ 7 മണി ആയിട്ടും ചന്ദ്രന്‍ പോയിട്ട് ഒരു കുഞ്ഞു നക്ഷത്രം പോലും  ഇല്ല. പാവം ഞാനും കണ്ണനും.  മൂണ്‍ റൈസ് ടൈം എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു നോക്കിയപ്പോള്‍ 12 .45 am . അതോടെ കര്‍വാ ചൌത് ഇന്ത്യയിലെ നടക്കൂ എന്ന് മനസ്സിലായി.

പിന്നെയും  6 മണിക്കൂറുകള്‍ ... ഓരോ മിനിട്ടും ഓരോ യുഗങ്ങളായി തോന്നി. അവസാനം 12 . 55  ആയപ്പോള്‍ ഒരു കുഞ്ഞു ചന്ദ്രന്‍ അതാ ചിരിച്ചു നില്‍ക്കുന്നു  എന്ന് കണ്ണന്‍  പറഞ്ഞു,   ഓടി പോയി അരിപ്പയില്‍ കൂടെ ചന്ദ്രനേയും അത് കഴിഞ്ഞു കണ്ണനെയും കണ്ടു. എന്നിട്ട് വീട്ടിലുണ്ടായിരുന്ന കഴിയ്ക്കബിള്‍ ആയുള്ള എല്ലാം മിന്നല്‍ വേഗത്തില്‍ കഴിച്ചു തീര്‍ത്തത് റെക്കോര്‍ഡ്‌ ചെയ്യാന്‍ ഗിന്നസ് ബുക്ക്‌ ടീമിനെ വിളിചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഏറ്റവും വേഗത്തില്‍ ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ഞാനും  ഇപ്പോള്‍ ഗിന്നസ് ബുക്ക് ഓഫ്  റെക്കോര്‍ഡ്സില്‍ ഉണ്ടാവുമായിരുന്നു.  :)

ചന്ദ്രനുദിക്കുന്നത്  കാത്തു കാത്തിരുന്ന് കണ്ണ് കഴച്ചപ്പോള്‍ ഞാന്‍ ഉണ്ടാക്കിയ രംഗോലി ചിത്രം ഇതോടൊപ്പം ചേര്‍ക്കുന്നു.

Thursday, December 16, 2010

എന്നെ പേടിപ്പിച്ച സ്വപ്‌നങ്ങള്‍

എന്നെ പേടിപ്പെടുത്തിയ ചില സ്വപ്‌നങ്ങള്‍ ആവട്ടെ ഇന്നത്തെ വിഷയം.

റോഡില്‍ ഇറങ്ങിയാല്‍ പിള്ളേര്പിടുത്തക്കാര്‍ വന്നു പിടിച്ചു കൊണ്ട് പോകും. അവര്‍ കുട്ടികളുടെ കണ്ണ് കുത്തിപൊട്ടിച്ചു  ഭിക്ഷയെടുപ്പിക്കും. ഈ കഥകളൊക്കെ പറഞ്ഞു മുത്തശ്ശി എന്നെ പേടിപ്പിച്ചിരുന്നു. തരം കിട്ടിയാല്‍ റോഡിലേക്ക് ഓടി ഇറങ്ങുന്ന കുട്ടിയെ മുത്തശ്ശിക്ക് കണ്ട്രോള്‍ ചെയ്യേണ്ടേ? എന്തായാലും ഈ  കഥകള്‍  എന്റെ കുഞ്ഞുമനസ്സില്‍ വളരെ ആഴത്തിലുള്ള പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്ന് മുത്തശ്ശിക്ക് അറിയില്ല്ലല്ലോ.

എനിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ വന്നെത്തിയ അതിഥി ആയിരുന്നു എന്റെ അനിയത്തി....അവളെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല്ലായിരുന്നു എന്നാണ് എന്റെ ഓര്മ..അമ്മ അവളെ   എപ്പോഴും എടുത്തു നടന്നതൊന്നും എനിയ്ക്ക് തീരെ ഇഷ്ടമായില്ല... പിന്നെ അമ്മയുടെ അടുത്ത് കിടന്നുറങ്ങാനുള്ള അവകാശവും അവള്‍ തട്ടിയെടുത്തു.. എന്റെ കൂടെ എപ്പോഴും മുത്തശ്ശി ഉണ്ടായിരുന്നെങ്കിലും അമ്മയെ ഒത്തിരി മിസ്സ്‌ ചെയ്തു... മുത്തശ്ശി ഉണ്ടാക്കിതരുന്ന പ്ലാവില പാത്രങ്ങള്‍ക്കൊന്നും അമ്മയുണ്ടാക്കുന്നതിന്റെ അത്രയും പെര്‍ഫക്ഷന്‍ ഇല്ല എന്നൊക്കെ പറഞ്ഞിട്ടും വാവ കാരണം അമ്മക്ക് എന്നോടൊപ്പം കളിയ്ക്കാന്‍ സമയമില്ല..ഇത്രയൊക്കെ കാരണങ്ങള്‍ ഉണ്ടായിട്ടും എനിക്ക് എന്റെ അനിയത്തിയെ എപ്പോഴോ ഒത്തിരി ഇഷ്ടമായി...
 ആ സമയത്ത്  കുറെ വര്‍ഷങ്ങള്‍ എന്നെ ഏറ്റവും പേടിപ്പെടുത്തിയ സ്വപ്നമായിരുന്നു എന്നോടൊപ്പം കളിക്കുന്ന അവളെ പിള്ളേര് പിടുത്തക്കാര്‍ പിടിച്ചു കൊണ്ട് പോകുന്നത്.. എത്രയോ കാലങ്ങള്‍ ഈ സ്വപ്നം എന്നെ പേടിപ്പിച്ചു..

മറ്റൊരു  വിചിത്ര സ്വപ്നമായിരുന്നു മൃഗശാലയില്‍ നിന്നും പുറത്തു ചാടി സ്കൂളില്‍ വരുന്ന കടുവ.. എത്രയോ രാത്രികള്‍ കടുവയെ കണ്ടു പേടിച്ചു ജനലില്‍ കൂടെ പുറത്തേക്ക് ചാടി ഓടി ഞാനും എന്റെ കൂട്ടുകാരും.. ശിക്കാരി ശംഭു കുറച്ചു  കൂടുതല്‍ വായിച്ചതിന്റെ സൈഡ് എഫക്റ്റ് ആയിരുന്നു എന്ന് തോന്നുന്നു അത്.. എന്തുകൊണ്ടോ കൂട്ടൂസനും ഡാകിനി അമ്മൂമ്മയും ഒന്നും സ്വപ്നങ്ങളില്‍ വന്നതായി ഓര്‍ക്കുന്നേ ഇല്ല..

സയന്‍സ് ഫിക്ഷന്‍സ് വായിച്ചു തുടങ്ങിയപ്പോള്‍ ഞാനാകുന്ന ബഹിരാകാശ സഞ്ചാരിയും എന്നെ വിഴുങ്ങാന്‍ വന്ന ബ്ലാക്ക്‌ ഹോളുമൊക്കെ ആയി പേടിസ്വപ്നങ്ങള്‍..പരീക്ഷക്കിടയില്‍ മഷി തീര്‍ന്നു പോകുന്ന പേനയും ലേറ്റ് ആയി പരീക്ഷക്ക്‌ എത്തുന്ന ഞാനും ഒക്കെ ആയിരുന്നു  സ്വപ്നത്തിലെ മറ്റു വിഷയങ്ങള്‍.. കമ്പ്യൂട്ടര്‍ ഗെയിംസ്-ന്റെ കൂട്ടുകാരി ആയപ്പോള്‍ കാര്‍ഡ്‌ കഥാപാത്രങ്ങളുടെ  അത്ഭുത ലോകത്തില്‍ ഞാനും അലഞ്ഞു നടന്നു ആലീസിനെ പോലെ. സ്വപ്നങ്ങളില്‍ പസില്‍സ് സോള്‍വ്‌ ചെയ്തു.


ഏറ്റവും അടുത്ത കാലത്തായി എന്നെ പേടിപ്പിച്ച സ്വപ്‌നങ്ങള്‍ ഉണ്ടായതു എക്സോര്‍സിസം ഓഫ് എമിലി റോസ് കണ്ട സമയത്തായിരുന്നു..എന്നെ ഇത്രയും പേടിപ്പിച്ച വേറൊരു ഹൊറര്‍ മൂവിയും ഇല്ല. ആ മൂവി കണ്ടു കഴിഞ്ഞു കുറച്ചു നാള്‍ പതിവായി ഞാനും രാവിലെ മൂന്ന് മണിയോട് അടുത്ത സമയത്ത് ഉണര്‍ന്നിരുന്നു എന്നതായിരുന്നു ഏറ്റവും അധികം പേടിപ്പിച്ച കാര്യം..ഡെവിള്‍സ് ടൈം 3.00 am . വര്‍ഷങ്ങളായി  ഉണ്ടായിരുന്ന  ചില അടിസ്ഥാനപരമായ വിശ്വാസങ്ങള്‍ക്ക് ചലനം സൃഷ്ടിച്ച സിനിമ  ആയിരുന്നു അത്.

ഇനിയൊരു സ്വപ്നം കൂടെയുണ്ട് ലിസ്റ്റില്‍.. അതിനെ പേടി സ്വപ്നം എന്ന് വിളിക്കാന്‍ പറ്റിയില്ല..  ആദ്യമായി എന്റെ മുത്തശ്ശി സ്വപ്നത്തില്‍ വന്ന ദിവസം. ഞാനും മുത്തശ്ശിയും  മുത്തശ്ശിയുടെ വീടിനു പുറത്തു കളിക്കുന്നത് നല്ലപോലെ ഓര്‍ക്കുന്നുണ്ട്....അത് കഴിഞ്ഞു ഞങ്ങള്‍ വീടിനുള്ളിലേക്ക് പോയി...അപ്പോള്‍ എന്റെ കൂടെയുള്ളത് അച്ഛമ്മ ആയിരുന്നു. മുത്തശ്ശിയെ കാണാനുമില്ല..പിന്നെയും ഓര്‍ത്തെടുക്കാനാവാത്ത എന്തൊക്കെയോ കണ്ടു ഞാന്‍ ഉണര്‍ന്നു. പിറ്റേന്ന് രാവിലെ മുത്തശ്ശിയോടും അച്ഛമ്മയോടും ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മുത്തശ്ശി മരിച്ചു എന്ന വാര്‍ത്ത എന്നെ തേടിയെത്തി..ഒരിക്കലും മറക്കാന്‍ പറ്റാത്ത സ്വപ്നം...