Thursday, November 12, 2009

സ്നേഹം കൊണ്ടൊരു വീട്

സ്നേഹം കൊണ്ടൊരു വീട്. അതായിരുന്നു ഞങ്ങളുടെ തറവാട്.
സ്നേഹം കൊണ്ടുള്ള മുത്തശ്ശിയുള്ള വീട്.
നിറയെ പൂക്കളും മരങ്ങളും കിളികളും ഉള്ള വീട്. വീടിനു പുറത്തു മുല്ലപൂവിന്റെയും
പരിജാതതിന്റെയും മണമുള്ള തണുത്ത കാറ്റ്. നന്ദ്യാര്‍വട്ടവും മന്ദാരവും ചെമ്പര്ടതിയും
തെറ്റിയും എപ്പോഴും പൂവിട്ടു നില്‍ക്കുന്ന മുറ്റം. ആര്യവേപ്പും മുല്ലയും തുളസിയും മൈലാഞ്ചിയും
മത്സരിച്ചു വളരുന്ന പറമ്പ്.
ഇത്തിരി നടന്നാല്‍ മുത്തശ്ശിയുടെ പ്രിയപ്പെട്ട ഔഷധ ചെടികളുടെ ശേഖരണം.
നീലാമരിയും തൊഴുകണ്ണിയും കറുകയും കൂവളവും പിന്നെ എനിക്ക് പേരറിയാത്ത കുറെ ചെടികളും.

പഞ്ചാര വരിക്ക മാവിന്റെ ചോട്ടില്‍ എപ്പോഴും ഉണ്ടാവും മധുരം കിനിയുന്ന മാമ്പഴം. അതിനടുത്തു തന്നെ നില്‍ക്കുന്ന 
പുളിച്ചി മാവ്. പുളിച്ചി എന്നൊക്കെയാണ് പേരെങ്കിലും അതിലെ മാമ്പഴതിനും  നല്ല  മധുരം.
അതിലെ മാമ്പഴമാണ് മുത്തശ്ശിയുടെ പ്രസിദ്ധമായ മാമ്പഴ പുളിശ്ശേരിക്ക് ഉപയോഗിച്ചിരുന്നത്. 
ഇത്തിരി കൂടെ നടന്നാല്‍ നെല്ലി മരം. അതിലെ നെല്ലിക്കയും കടിച്ചു കിണര്‍ വെള്ളം കുടിക്കുമ്പോള്‍ എന്താ മധുരം.
കുറച്ചു കൂടെ താഴേക്ക്‌ നടന്നാല്‍ അവിടെയതാ പന. അതിലെ പഴുത്ത കായ്കളും ശര്‍ക്കരയും ചേര്‍ത്ത് മുത്തശ്ശി കുട്ടികള്‍ക്കായി ഒരു വിഭവം ഉണ്ടാക്കി തരുമായിര‌ുന്നു.

മുത്തശ്ശിയുടെ അവിയലിന്റെയും പച്ചടിയുടെയും ഒന്നും രുചി ഒരിക്കലും മറക്കാന്‍ പറ്റില്ല. എന്‍റെ അമ്മയുടെ അവിയല്‍ അതിന്റെ ഏഴയലത്തു പോലും എത്തില്ലെന്നുള്ള എന്‍റെ പരാതി മാറ്റാന്‍ അമ്മ വര്‍ഷങ്ങളായി ആഞ്ഞു പരിശ്രമിക്കുയാനെന്കിലും ഇതുവരെ ആ ശ്രമം വിജയിച്ചിട്ടില്ല.

വീടിനുള്ളിലെ ആരും ഉപയോഗിക്കാത്ത മുറികള്‍ തുറക്കാന്‍ എനിക്ക് വല്യഇഷ്ടമായിരുന്നു എന്നും.
ചില മുറികളില്‍ പഴയ പഴയ പുസ്തക ശേഖരങ്ങള്‍, പഴയ പത്രങ്ങള്‍,പഴയ ചിത്രങ്ങള്‍,
മുത്തശ്ശിയുടെ അച്ഛന്റെ കയ്യെഴുത്ത് പ്രതികള്‍ തുടങ്ങീ എനിക്ക് താല്പര്യമുള്ള പല പല വസ്തുക്കളും ഉണ്ടാവും.
ഈ കയ്യെഴുത്ത് പ്രതികള്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത വിവിധ നിറങ്ങളിലുള്ള മഷി
കൊണ്ടെഴുതിയവയാണ്. അതൊക്കെ പല ഇലകളുടെയും ചെടികളുടെയും നീര്
കൊണ്ടുണ്ടാക്കിയതാനെന്നാണ്  മുത്തശ്ശി പറയുന്നത്.
അത്രയും  മനോഹരമായ കയ്യക്ഷരം ഞങ്ങള്‍ക്കാര്‍ക്കുമില്ല എന്നും മുത്തശ്ശി പറയും. മറ്റു ചില മുറികളിലും,
തട്ടിന്‍ പുറത്തും പഴയ ചെമ്പു പാത്രങ്ങളും  ഭരണികളും  ഭംഗിയുള്ള കടഞ്ഞ കാലുകള്‍
ഉള്ള കട്ടിലുകളും ആണ്. ആ കൂട്ടത്ത്ത്തില്‍ ഒരു കാലൊടിഞ്ഞ കട്ടിലുണ്ട്‌. ഇന്ദിര ഗാന്ധിയുടെ മരണാനന്തര ചടങ്ങുകള്‍
ടെലിവിഷനില്‍ കാണാന്‍ വന്ന സ്ത്രീകളും കുട്ടികളും ഇരുന്നപ്പോള്‍ കാലൊടിഞ്ഞു പോയ ആ കട്ടിലിന്റെ കഥ
ഞാന്‍ പല പ്രാവശ്യം മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. ആ കാലത്ത് ആ പ്രദേശത്ത് ടി വി ഉണ്ടായിരുന്ന ഒരേ ഒരു വീടായിരുന്നുവത്രേ അത്.
പിന്നെ മുത്തശ്ശിയുടെ സ്നേഹം അളവില്ലാതെ ചേര്‍ത്ത് ഉണ്ടാക്കിരുന്ന നാലുമണി പലഹാരങ്ങള്‍. അവല്‍ വിളയിച്ചത്,
ഇലയപ്പം, ഉണ്ണിയപ്പം,കളിയോടയ്ക്ക അങ്ങനെ എന്തെങ്കിലും ഞങ്ങള്‍ക്കായി കരുതി വയ്ക്കും മുത്തശ്ശി. അതിനൊക്കെയും ഒരു പ്രത്യേക രുചിയും. മുത്തശ്ശി തന്നിരുന്ന ചെറു പഴത്തിനു പോലും ഒരു സവിശേഷമായ മധുരം.
സ്നേഹത്തിന്റെ മധുരം.

5 comments:

  1. അതിനി ഓര്‍മ്മയിലല്ലേ ഉള്ളൂ. തിരിച്ചുവരില്ലല്ലോ.

    ReplyDelete
  2. ഉമേഷ്‌ പിലിക്കൊട്

    :)

    ReplyDelete
  3. എഴുത്തുകാരി,

    ശരിയാണ്. ഓര്‍മ്മകള്‍ മാത്രമാവുന്നു എല്ലാം.
    എന്നാലും സാരമില്ല. മധുരമുള്ള ഓര്‍മ്മകള്‍. ഇടയ്ക്കിടയ്ക്ക് ഓര്‍മകളിലൂടെ
    എനിക്ക് പോവാല്ലോ ആ കാലത്തേക്ക്. :)

    ReplyDelete
  4. ..
    പഞ്ചാര വരിക്ക മാവിന്റെ??? പ്ലാവെന്ന് കേട്ടിട്ടുണ്ട്. :)

    ഇപ്പറഞ്ഞ തറവാട് വരിക്കാശ്ശേരിയൊന്നും അല്ലല്ലൊ..
    നന്നായി പറഞ്ഞിരിക്കുന്നു.
    ..

    ReplyDelete